അമ്മ അധ്യാപികയായിരുന്ന തലശ്ശേരി കാവുംഭാഗം സൌത്ത് യു. പി. സ്കൂളില്‍ ആരംഭിച്ച സ്കൂള്‍ ജീവിതത്തിന്റെ ഉത്തരാര്‍ദ്ധ കാലഘട്ടം (1987 - ’93) ഞാന്‍ ചെലവഴിച്ചത് തലശ്ശേരിയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നായ സെന്റ് ജോസഫ്‌സ് ബോയ്സ് ഹൈസ്കൂളിലായിരുന്നു. (ഇപ്പോള്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) എന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട അധ്യാപകരുടെ (അത്രതന്നെ ‘പ്രിയം’ ഇല്ലാത്തവരുടെയും!) സ്നേഹം ഏറ്റുവാങ്ങിക്കൊണ്ട് പിന്നിട്ട ജീവിതത്തിലെ ‘സുവര്‍ണ നാളുകള്‍’ എന്നു വിശേഷിപ്പിക്കാവുന്ന കാലഘട്ടം. എന്നെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ അവിസ്മരണീയ- മായ പങ്കു വഹിച്ച ആ സ്നേഹദീപങ്ങളില്‍ ചിലരെക്കുറിച്ചുള്ള ഓര്‍മകള്‍ എന്റെ ചില ചെറു കുറിപ്പുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആ പരമ്പരയിലേക്ക് തെല്ല് വൈകി - യാണെങ്കിലും എന്റെ പ്രിയപ്പെട്ട ‘ബെന്നിമാഷെ’ക്കൂടി കൊണ്ടുവരികയാണ് - എന്റെ ഏറ്റവും പ്രിയപ്പെട്ട ഗണിതശാസ്ത്രാധ്യാപകന്‍ എന്ന സ്ഥാനത്തിന് എതിരാളി - കളില്ലാത്ത അവകാശിയായ ശ്രീ. ബെന്നി ഫ്രാന്‍സിസ്. സമ വാക്യങ്ങളും സൂത്രവാക്യങ്ങളും മറ്റും മന:പാഠമാക്കാന്‍ മാത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് അവരെ വെറും ‘വിവര സംഭരണ സംവിധാനങ്ങള്‍’ (Data Storage Devices) ആക്കി മാറ്റുന്ന പതിവു ശൈലി വിട്ട് അവരെ ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന തനതായ ഒരു പാത തെളിച്ച് അവരില്‍ നിന്ന് ഓരോ നിമിഷവും ഏറ്റവും മികച്ച പ്രകടനം ആവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ രീതികളോട് പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന ചിലരെങ്കിലും അദ്ദേഹത്തിന് ‘പന്നി’ എന്നും കുറച്ചു കൂടി ‘ഉയര്‍ന്ന നിലവാരം’ പുലര്‍ത്തിയിരുന്ന മറ്റു ചിലര്‍ ‘മിസ്റ്റര്‍ ക്രൂക്കഡ്’ എന്നും മറ്റും ‘വിളിപ്പേരുകള്‍’ സമ്മാനി ച്ചിരുന്നു. (ആ ‘ചിലരി’ല്‍ ഞാന്‍ ഉണ്ടായിരുന്നില്ല ഒരിക്കലും - പലപ്പോഴും അസാധാരണമായ ‘ഇന്‍ഡയറക്റ്റ്’ ചോദ്യങ്ങള്‍ കൊണ്ട് കുട്ടികളെ വട്ടം കറക്കുന്ന ആ ‘തനതായ ശൈലി’യുടെ ഇരയാകേണ്ടി വന്നിട്ടുണ്ടെങ്കിലും!)
എട്ട് (8D), പത്ത് (10B) ക്ലാസ്സുകളിലാണ് എനിക്ക് അദ്ദേഹത്തിന്റെ ‘പ്രിയപ്പെട്ട’ വിദ്യാര്‍ത്ഥിയായിരിക്കാനുള്ള ഭാഗ്യം ലഭിച്ചത്. (‘പ്രിയം’ ചൂരല്‍ പ്രയോഗത്തിലൂടെ ‘പ്രകടിപ്പിക്കാ’നായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ‘പ്രിയം’ എന്നത് വേറെ കാര്യം! അതു കൊണ്ടുതന്നെ എട്ടാം ക്ലാസ്സിലെ രണ്ടു പരീക്ഷകളിലൊഴികെ എന്നും ‘ക്ലാസ് ടോപ്പറാ’യിരുന്ന എന്നെ തല്ലാന്‍ അവസരം കിട്ടുക എന്ന ‘ഭാഗ്യം’ ഏറ്റവും കൂടുതല്‍ തവണ (8) ലഭിച്ച അധ്യാപകന്‍ എന്ന ‘ക്രെഡിറ്റ്’ അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. എന്നാലും പലപ്പോഴും ക്ലാസ്സില്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മനഃപൂര്‍വം തെറ്റിക്കാറുണ്ടായിരുന്നു ഞാന്‍ - കിട്ടിയത് പോരെന്ന മട്ടില്‍ വീണ്ടും തല്ലു വാങ്ങാന്‍ വേണ്ടിത്തന്നെ!)
സാറിനെക്കുറിച്ചുള്ള ‘മധുരസ്മരണകള്‍’ ഒട്ടേറെയുണ്ടെങ്കിലും എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചില രംഗങ്ങള്‍ മാത്രം ഇവിടെ പങ്കുവെക്കാനാണ് എന്റെ ശ്രമം - പരിമിതികള്‍ ഉണ്ടെങ്കിലും.
ഇന്ന് 2005 ഒക്ടോബര്‍ 31. നാളെ കേരള സംസ്ഥാനത്തിന്റെ ‘അന്‍പതാം പിറന്നാള്‍’. സാറിനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മകള്‍ നാളെ ‘മധുരപ്പതിനാറി’ന്റെ നിറവിലേക്ക് പദമൂന്നുകയാണ്. ഇന്നലെയെന്ന പോലെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന ആ നിമിഷങ്ങളെക്കുറിച്ച് ആദ്യമായി എഴുതുന്നത് ഇന്നുതന്നെയായത് യാദൃശ്ചികമായിരിക്കാം.
1990 ഒക്ടോബര്‍ 31. തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപകനായ അച്ഛനോടൊപ്പം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം സ്കൂളിലേക്ക് തിരിച്ചുവരുന്ന വഴിക്കാണ് ഞാന്‍ രൂപേഷിനെ (അച്ഛന്റെ സഹോദരിയുടെ മകന്‍ - സ്കൂളില്‍ 8thF ഡിവിഷനിലായിരുന്നു അവന്‍.) കണ്ടത്. ക്ലാസ്സുകളെപ്പറ്റിയും അധ്യാപകരെ - പ്പറ്റിയുമൊക്കെ സംസാരിച്ചു കൊണ്ടിരുന്നതിനിടയിലാണ് അവന്‍ എനിക്ക് ആ ‘ഗോള്‍ഡന്‍ ഇന്‍ഫര്‍മേഷന്‍’ തന്നത് - ബെന്നിമാഷ് - അവന്റെ ക്ലാസ്സിലും മാത്സ് പഠിപ്പിച്ചിരുന്നത് സാര്‍ തന്നെയായിരുന്നു - ഒരു പുതിയ ‘സ്വഭാവം’ കാണിച്ചു തുടങ്ങിയിരിക്കുന്നു! ക്ലാസ്സില്‍ ചോദ്യങ്ങള്‍ ചോദിക്കുക എന്ന സ്വഭാവം. വെറുതെ എന്തെങ്കിലും കുറച്ച് ചോദ്യങ്ങളല്ല. വര്‍ഷത്തിന്റെ തുടക്കത്തില്‍ പഠിപ്പിച്ച ചില ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍. (അന്നത്തെ ‘സിലബസ്’ പ്രകാരം എട്ടാം ക്ലാസ്സിലെ മാത്‌സ് പഠനത്തിന്റെ തുടക്കം ‘ഗണങ്ങ’ളെ(Sets)ക്കുറിച്ചുള്ള അടിസ്ഥാന ആശയങ്ങളോടെയായിരുന്നു. പിന്നെ ഏതാണ്ട് പാതി വഴി പിന്നിട്ട ശേഷം ‘ഗണങ്ങള്‍ - കൂടുതല്‍ വസ്തുതകള്‍’ എന്ന മറ്റൊരു അധ്യായവും. ഈ ‘രണ്ടാം ഭാഗം’ തുടങ്ങുന്നതിന് മുന്നോടിയായി ആദ്യ ഭാഗത്ത് പഠിച്ച കാര്യങ്ങള്‍ കുട്ടികളുടെ മനസ്സില്‍ എത്രത്തോളം ‘പ്രവര്‍ത്തനക്ഷമ’മാണെന്ന് പരിശോധിക്കുകയായിരുന്നു സാറിന്റെ ലക്ഷ്യമെന്ന് വ്യക്തം.)
‘ഇന്‍ഫര്‍മേഷന്‍’ ഇവിടം കൊണ്ട് അവസാനിച്ചിരുന്നെങ്കില്‍ അതിനെ ഞാന്‍ മിക്കവാറും അവഗണിച്ചേനെ - അത് എന്നെ ‘ബാധിക്കുന്ന’ പ്രശ്നമല്ല എന്ന നിലയില്‍. പക്ഷേ രൂപേഷ് തുടര്‍ന്ന് പറഞ്ഞ വിവരങ്ങള്‍ സംഗതി അത്ര നിസ്സാരമായി തള്ളിക്കളയാവൂന്നതല്ല എന്ന സൂചനയാണ് നല്‍കിയത്. ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറയുന്നവരെ ‘വെറുതെ വിടാ’നുള്ള ‘മൂഡി’ലല്ല സാറിന്റെ നീക്കങ്ങള്‍ എന്ന സൂചനയാണ് അവന്റെ വിവരണങ്ങളില്‍ നിന്ന് കിട്ടിയത്. ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും - ഒന്നാം റാങ്കുകാരനടക്കം - ആദ്യ ദിവസം തന്നെ സാറിന്റെ ചൂരലിന്റെ ‘രുചി’ അറിയേണ്ടി വന്നു എന്ന വാര്‍ത്ത കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായ സൂചന നല്‍കി. എങ്കിലും അത് അത്ര കാര്യമായി എടുക്കുന്നില്ല എന്ന മട്ടിലാണ് ഞാന്‍ പ്രതികരിച്ചത്. (‘നോര്‍മല്‍’ നിലയി - ലാണെങ്കില്‍ ഏതു ചോദ്യത്തെയും അനായാസമായി നേരിടാം എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഇനി അതല്ല, രൂപേഷ് സൂചിപ്പിച്ചതു പോലെ ക്ലാസ്സിനെ മുഴുവന്‍ കീഴടക്കിയേ അടങ്ങൂ എന്ന ‘വാശി’ സാറിനുണ്ടെങ്കില്‍ എത്രയൊക്കെ മുന്‍കരുതലെടുത്താലും പ്രയോജനമൊന്നുമില്ല - കൈ നീട്ടിക്കൊടുക്കുന്നത് ഏതാനും നിമിഷത്തേക്ക് വൈകിക്കാമെന്നല്ലാതെ. രണ്ടായാലും ‘ഐ ഡോണ്‍ട് കെയര്‍!’) എങ്കിലും അപ്രതീക്ഷിതമായി ‘വീണു കിട്ടിയ’ വിവരം ചില കൂട്ടുകാര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ കൈമാറാനാണ് ഞാന്‍ തീരുമാനിച്ചത്.
പിറ്റേന്ന് - 1990 നവംബര്‍ 1. ക്ലാസ്സില്‍ സാറിന്റെ വരവും കാത്തിരിക്കുകയാണ് ഞങ്ങള്‍. പതിവിനു വിപരീതമായി ചില മുഖങ്ങളിലെങ്കിലും ഒരു ‘യുദ്ധ‘ത്തെ നേരിടാനൊരുങ്ങുന്നതിന്റെ പിരിമുറുക്കം കാണാനുണ്ട്. കാത്തിരിപ്പ് അധികനേരം വേണ്ടിവന്നില്ല. എത്തിയപാടെ കാര്യമായ മുഖവുരയൊന്നും കൂടാതെ സാര്‍ ‘കാര്യ’ത്തിലേക്കു കടന്നു. കഷ്ടിച്ച് പതിനഞ്ചു മിനിറ്റു മാത്രം. കാര്യമായ തയ്യാറെടുപ്പുകളുമായി എത്തിയവരൊക്കെ പരാജയം സമ്മതിച്ചു കഴിഞ്ഞു. അത്ര എളുപ്പം ‘അശ്വമേധം’ പൂര്‍ത്തിയാക്കാന്‍ സാറിനെ അനുവദിക്കില്ല എന്ന മട്ടില്‍ വെല്ലു വിളിയുടെ മഹാമേരുക്കളായി രണ്ടുപേര്‍ മാത്രം ക്ലാസ്സിലെ രണ്ടു ‘റോ’യിലെയും രണ്ടാമത്തെ ബെഞ്ചുകളില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട് - ക്ലാസ്സിലെ ‘നമ്പര്‍ വണ്‍’ ആയ രാഹുലും (രാഹുല്‍ ഹരീന്ദ്രന്‍ - സ്കൂള്‍ ജീവിതത്തില്‍ എന്നെ ക്ലാസ്സില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളാന്‍ കഴിഞ്ഞ ഏക എതിരാളി) തല്‍ക്കാലം ‘നമ്പര്‍ ടു’ ആണെങ്കിലും ഒന്നാം സ്ഥാനം പിടിച്ചെടുക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കി - ല്ലെന്ന വാശിയുമായി നില്‍ക്കുന്ന വിജിത്ത് എന്ന ഈയുള്ളവനും. ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ഒരു കാര്യം വ്യക്തമായി - പറയാന്‍ തുടങ്ങുന്നത് എന്തെന്ന കൃത്യമായ ധാരണയുള്ളവര്‍ക്കു മാത്രമേ സാറിന്റെ മുന്‍പില്‍ പിടിച്ചു നില്‍ക്കാനെങ്കിലും കഴിയൂ. പറഞ്ഞുതുടങ്ങിയ ശേഷം ഇടയ്ക്കു വെച്ച് തെറ്റിയെന്നു തോന്നിയാലും ‘ട്രാക്ക് മാറാന്‍’ അവസരമില്ല. ഉത്തരം കൃത്യമാവണമെന്നു കരുതി ‘ആലോചിച്ചുറപ്പിച്ച്’ പറഞ്ഞുതുടങ്ങാമെന്നു കരുതുന്നവര്‍ക്കും ‘നോ ചാന്‍സ്’ - പറയാനുള്ളത് അതിവേഗം പറഞ്ഞുതുടങ്ങിയേ പറ്റൂ.
തന്റെ ‘ലക്ഷ്യ’ത്തിന് വിഘാതമായി ചെറുത്തുനില്‍പ്പിന്റെ അധ്യായങ്ങള്‍ രചിക്കുന്ന ആ രണ്ടു പോരാളികളെക്കൂടി എങ്ങനെയെങ്കിലും കീഴടക്കണമെന്ന വാശിയുള്ളതു പോലെയായിരുന്നു സാറിന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍. അതിന് അദ്ദേഹം ആദ്യം തെരഞ്ഞെടുത്തത് ‘നമ്പര്‍ ടു’വിനെയായിരുന്നു. ഒന്നിനൂ പിറകെ ഒന്നായി നേരിട്ടുള്ളതും അല്ലാത്തതുമായ ചോദ്യങ്ങളുടെ ഒരു ‘പ്രവാഹം’ തന്നെ ആരംഭിക്കുകയായി. ഒടുവില്‍...
പി (P), ക്യു (Q) എന്നീ രണ്ടു ഗണങ്ങളില്‍ പി = ക്യു ആണെങ്കില്‍ ‘പി’യും ‘ക്യു’വും എന്തു ഗണങ്ങളായിരിക്കും?’ എന്ന ‘നിരുപദ്രവി’യായ ചോദ്യത്തിനു മുന്‍പില്‍ അവന്റെ ശ്രദ്ധ ഒരു നിമിഷം ഒന്നു പതറി. ‘അനന്യ ഗണങ്ങള്‍’ (എല്ലാ തരത്തിലും പരസ്പരം തുല്യമായ ഗണങ്ങള്‍) എന്ന, ഉറക്കത്തില്‍പ്പോലും തെറ്റാനിടയില്ലാത്ത ഉത്തരം മനസ്സിലുണ്ടെങ്കിലും പറഞ്ഞത് ‘സമാംഗ ഗണങ്ങള്‍’ (അംഗങ്ങളുടെ എണ്ണം തുല്യമായ ഗണങ്ങള്‍ n(P) = n(Q)) എന്ന്. പറഞ്ഞു തുടങ്ങിയപ്പോള്‍ത്തന്നെ ‘പോരാട്ടം’ അവസാനിച്ചു എന്ന് അവനു മനസ്സിലായിക്കഴിഞ്ഞി രുന്നു. ഉത്തരം തെറ്റിയെന്ന് സാര്‍ പോലും തിരിച്ചറിയുന്നതിനു മുന്‍പ് അവന്‍ മനസ്സിനെ ഒരുക്കിയെടുക്കാന്‍ തുടങ്ങിയിരുന്നു - ജീവിതത്തില്‍ ആദ്യമായി ക്ലാസ്സില്‍ ഒരു ചോദ്യത്തിന് ഉത്തരം തെറ്റിയതിന്റെ പേരില്‍ കിട്ടാന്‍ പോകുന്ന ചൂരല്‍ പ്രയോഗം ഏറ്റു വാങ്ങാന്‍. അധികം വൈകാതെ രാഹുലും കീഴടങ്ങിയതോടെ ചരിത്രം തിരുത്തിക്കുറി’ക്കുന്ന ആ നിമിഷങ്ങള്‍ സമാഗതമായി.
*****
1991 ജനുവരി. ചെറിയൊരൂ ഇടവേളയ്ക്കു ശേഷം സാര്‍ തന്റെ പഴയ ‘ആക്രമണ ശൈലി’ വീണ്ടെടുത്തിരിക്കുകയാണ്. ഞാനാണെങ്കില്‍ ‘പ്രത്യാക്രമണ ശൈലി’ മറന്നിട്ടില്ലെങ്കിലും അല്പം വ്യത്യസ്തതയാര്‍ന്ന ഒരു പുതിയ ‘സ്റ്റൈല്‍’ സ്വീകരിച്ചിരിക്കുന്നു. സാറിന്റെ ‘മനസ്സറിഞ്ഞ്’ പ്രതികരിക്കുന്ന ‘ഇന്ററാക്റ്റീവ് റെസ്പോണ്‍സ്’ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ‘സംവിധാനം’. സാര്‍ ‘നോര്‍മല്‍’ മൂഡിലാണെങ്കില്‍ ഒരു തരത്തിലും കീഴടങ്ങാന്‍ ഞാന്‍ തയ്യാറാവില്ല. എന്നാല്‍ നേരത്തെ പറഞ്ഞതു പോലെ ക്ലാസ്സിനെ മുഴുവന്‍ കീഴടക്കിയേ അടങ്ങൂ എന്ന നിലപാടാണ് സാര്‍ സ്വീകരിക്കുന്നതെങ്കില്‍ എന്റെ കഴിവു മുഴുവന്‍ ഉപയോഗിച്ച് സാറിനെ പരമാവധി ‘വട്ടം കറക്കിയ’ ശേഷം അവസാനം ‘ആശ്വസിപ്പിക്കാ‘നെന്നോണം ‘ദുര്‍ബലമായ’ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം മന:പൂര്‍വം തെറ്റിച്ച് തോറ്റു കൊടുക്കും - കൊച്ചു കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ ചെയ്യാറുള്ളതു പോലെ. അത്രയും നേരം ‘ഓടിച്ച’തിന്റെ ‘ദേഷ്യം തീര്‍ക്കാ’നെന്നോണം തല്ലിന് ശക്തി കൂടും - ക്ലാസ്സിലെ ‘നമ്പര്‍ വണ്‍’ സ്ഥാനം പിടിച്ചെടുത്തിട്ടുള്ളതു കൊണ്ട് പ്രത്യേകിച്ചും. പക്ഷേ എത്ര വേദനിച്ചാലും സാര്‍ തരുന്നതൊക്കെ ‘സന്തോഷപൂര്‍വം’ ഏറ്റുവാങ്ങാന്‍ വിഷമമൊന്നും തോന്നാറില്ല എനിക്ക്.
രംഗം 2: 1991 ജനുവരി 15. അര മണിക്കൂറോളം നീണ്ട ‘യുദ്ധ’ത്തില്‍ ക്ലാസ്സിന്റെ പോരാട്ടവീര്യം മുഴുവന്‍ തന്നിലേക്ക് ആവാഹിച്ചെടുത്ത്, കഴിഞ്ഞ മാസം നടന്ന അരക്കൊല്ലപ്പരീക്ഷയില്‍ ക്ലാസ്സിലെ ‘നമ്പര്‍ വണ്‍’ സ്ഥാനം പിടിച്ചെടുത്തത് വെറും ‘ഭാഗ്യവിജയ’മല്ലെന്ന് തെളിയിക്കാനുള്ള വാശിയോടെ ഒരു ‘ഒറ്റയാള്‍ പട്ടാള’ - മായി നിലകൊള്ളുകയായിരുന്നു അവന്‍. അവനെ പരീക്ഷിക്കാന്‍ വേണ്ടി ചോദ്യങ്ങളെ ‘വളച്ചൊടിക്കാ’നുള്ള ശ്രമത്തില്‍ പലപ്പോഴും അവ ഉദ്ദേശിച്ചതിനേക്കാള്‍ ദുര്‍ബലമായിപ്പോകുന്നത് സാര്‍ തിരിച്ചറിയുന്നില്ലെന്ന് മനസ്സിലായപ്പോള്‍ ‘പതിവു പരിപാടി‘ ആവര്‍ത്തിക്കാന്‍ സമയമായെന്ന് അവന്റെ മനസ്സു പറഞ്ഞു. വിഷമ - കരമായ ഒട്ടേറെ ചോദ്യങ്ങളെ അനായാസമായി നേരിട്ട അവന്‍ അങ്ങനെ ഒടുവില്‍ നിസ്സാരമായ ഒരു ചോദ്യത്തിന് ‘മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച’ ഉത്തരം നല്‍കി ‘കീഴടങ്ങി’.
ഒട്ടും വൈകിയില്ല, സാര്‍ പതിവുപോലെ ചൂരലുമായി ഒന്നാമത്തെ ബെഞ്ചിന്റെ ഇടത്തേ അറ്റത്തേക്കു നീങ്ങി. കൈ നീട്ടിയ പ്രശാന്തിനെ ‘ഞെട്ടിച്ചു‘കൊണ്ടാണ് സാറിന്റെ ‘ഓര്‍ഡര്‍’ വന്നത്: ‘രണ്ടു കൈയും..’ തൊട്ടുപിന്നാലെ ക്ലാസ്സിനെ മുഴുവന്‍ ഞെട്ടിച്ച ഒരു ‘പ്രഖ്യാപനം’: ‘ഇന്ന് ചെറിയൊരു മാറ്റമുണ്ട് - അടി അഞ്ചെണ്ണ - മായിരിക്കും...‘ ‘നീലാകാശത്തു നിന്നൊരു വെള്ളിടി’ പോലെ എത്തിയ ആ ആഘാതത്തില്‍ നിന്ന് മോചനമെന്നോണം ഒരു വിശദീകരണവും: ‘ആദ്യത്തെ രണ്ടടി രണ്ടുകൈയിലുമായി... അങ്ങനെ നാല്. പിന്നെ ഒരു കൈയില്‍ മാത്രമായി ഒന്നും...’ (യഥാര്‍ത്ഥത്തില്‍ അടി മൂന്നെണ്ണമേയുള്ളൂ എന്ന് ചുരുക്കം! കേട്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയതെങ്കിലും ചിരി വന്നില്ല.)
രണ്ടു ‘റോ’യിലെയും ആദ്യ ബെഞ്ചുകളും വലതു വശത്തെ ‘റോ’യിലെ രണ്ടാമത്തെ ബെഞ്ചും ‘കവര്‍’ ചെയ്ത ശേഷം സാര്‍ ഇടതു വശത്തേക്കു നീങ്ങി. രണ്ടാമത്തെ ബെഞ്ചിന്റെ വലത്തേയറ്റത്ത് എന്തൊക്കെയോ രഹസ്യങ്ങള്‍ ഉള്ളിലൊതുക്കിയെന്നോണം ‘നിഗൂഢ’ ഭാവത്തോടെ നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ അന്നത്തെ ഏക എതിരാളി. അവന്റെ മുന്‍പിലെത്തിയ അദ്ദേഹം ഒരു നിമിഷം ഒന്നു നിന്നു. തന്റെ ‘ആയുധങ്ങള്‍’ക്കെതിരെ അര മണിക്കൂറോളം പൊരുതി നില്‍ക്കാനുള്ള കരുത്തു കാട്ടിയ അവന് എന്തു ‘സ്പെഷ്യല്‍ ട്രീറ്റ്മെന്റാ’ണ് കൊടുക്കേണ്ടതെന്ന് ആലോചിക്കുകയായിരുന്നിരിക്കാം.
‘ങാ... വിജിത്ത്... നീയല്ലേ ഇപ്പോള്‍ ക്ലാസ്സില്‍ ഫസ്റ്റ്..?’ ‘അതെ സര്‍..’ ‘ഏറ്റവും നന്നായി പഠിക്കുന്നവരെ ശിക്ഷിക്കുന്നത് മാതൃകാപരമായിട്ടാവണം... അതുകൊണ്ട് നിനക്ക് അടി ഒരെണ്ണം കൂടുതലായിരിക്കും... എന്താ..?’ ‘സര്‍... ഒരു സംശയം...’ ‘ങും..?’ ‘സര്‍... രണ്ടടി രണ്ടു കൈയിലുമായിട്ടാവുമ്പോള്‍ ‘ടൂ ഇന്‍ടു ടൂ - ഫോര്‍’ എന്നതിനേക്കാള്‍ ‘ടൂ ബൈ ടൂ - വണ്‍’ എന്നു പറയുന്നതല്ലേ കൂടുതല്‍ ശരി..?’ യാതൊരു ഭാവഭേദവുമില്ലാതെ ‘നിഷ്കളങ്ക’(?)മായ ആ ചോദ്യം കേട്ട് സാര്‍ ഒരു നിമിഷം ഒന്നു ‘ഞെട്ടി’ - സാര്‍ മാത്രമല്ല, അതു കേട്ട കുട്ടികളും. ‘ങാ... പക്ഷേ അങ്ങനെ കണക്കു കൂട്ടിയാല്‍ അഞ്ചാവണമെങ്കില്‍ അടി പത്തെണ്ണമാക്കേണ്ടി വരും... അതേതായാലും വേണ്ട... തല്‍ക്കാലം എന്റെ കണക്കു മതി... ങും...’ സാറിനെ ഞെട്ടിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഉള്ളിലൊതുക്കി അവന്‍ കൈകള്‍ നീട്ടി. ഒന്ന്... രണ്ട്... മൂന്ന്. കൈവെള്ളകളില്‍ ഇളം ചുവപ്പു നിറത്തില്‍ വരകള്‍ തെളിഞ്ഞു. കൈ പിന്‍വലിക്കാമായിരുന്നെങ്കിലും സാറിന്റെ ‘മനസ്സു വായിച്ചിട്ടെ’ന്ന പോലെ അവന്‍ അതേ നിലയില്‍ത്തന്നെ നിന്നു - ഏതാനും നിമിഷങ്ങള്‍ കൂടി. സാറിന്റെ കൈയിലെ ചൂരല്‍ രണ്ടു തവണ കൂടി ഉയര്‍ന്നു താണു - ഒരു കാര്യവുമില്ലാതെ ചോദിച്ച ‘വികൃതിച്ചോദ്യ’ത്തിനുള്ള ‘സമ്മാനം’. വലതു കൈവെള്ളയില്‍ ഒരു ‘അരുവി’ ഉറവെടുക്കുന്നത് അവന്‍ കണ്ടെങ്കിലും അതു ശ്രദ്ധിക്കാതെ സാര്‍ അടുത്ത ‘ലക്ഷ്യ’ത്തിനു നേരെ തിരിഞ്ഞതോടെ അവന്‍ കൈകള്‍ പിന്‍വലിച്ച് ബെഞ്ചില്‍ ഇരുന്നു.
*****
രംഗം 3: ഫെബ്രുവരി 21: സാറിപ്പോള്‍ തികച്ചും ‘സെലക്ടീവ്‘ ആയിരിക്കുന്നു - ‘ലക്ഷ്യങ്ങള്‍’ തെരഞ്ഞെടുക്കുന്നതില്‍. ക്ലാസ്സിനെ മുഴുവന്‍ ഒന്നിച്ച് കീഴടക്കുന്ന രീതി വിട്ട് ഏറ്റവും മികച്ച നിലവാരമുള്ള കുറച്ചു പേരെ മാത്രം ‘തിരഞ്ഞുപിടിച്ച്’ ‘ആക്രമിക്കു’ന്ന പുതിയ ശൈലി. (അതിന്റെ ഫലം ഏറ്റവും നന്നായി അനുഭവിക്കേണ്ടി വരു - ന്നത് ആരൊക്കെയാവുമെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?) ഞാനും രാഹുലും സാറിന്റെ ‘ഫേവറിറ്റ്” ടാര്‍ഗെറ്റ്സ്’ ആയി മാറിയിരിക്കുകയാണിപ്പോള്‍. അന്ന് ഞങ്ങളെ രണ്ടുപേരെയും മാത്രമായി ‘കൈകാര്യം’ ചെയ്യാനായിരുന്നു സാറിന്റെ പരിപാടി. ലക്ഷ്യം നേടാന്‍ സാറിന് ഏറെയൊന്നും വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല.
പതിവുപോലെ ചൂരലെടുക്കുന്നതിനു പകരം അന്ന് ഞങ്ങളെ ക്ലാസ്സിനു മുന്‍പിലേക്ക് വിളിച്ചുകൊണ്ടുവന്ന് നിര്‍ത്തുകയാണ് സാര്‍ ചെയ്തത്. ‘ഇന്ന് നിങ്ങളുടെ ‘വിധി’ നിര്‍ണയിക്കുന്നത് ഞാനല്ല, നിങ്ങളുടെ കൂട്ടുകാര്‍ തന്നെയായിരിക്കും...’ അതെ, ക്ലാസ്സില്‍ ഒരു ‘അഭിപ്രായ വോട്ടെടുപ്പ്’ നടത്തുകയായിരുന്നു സാറിന്റെ ഉദ്ദേശ്യം. സഹപാഠികള്‍ക്ക് ഞങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാട് എന്തെന്ന് മനസ്സിലാക്കാനുള്ള ഒരു ശ്രമം എന്നു വേണമെങ്കില്‍ പറയാം.
‘വോട്ടെടുപ്പി’ല്‍ രാഹുലിനെ ശിക്ഷിക്കരുതെന്ന് ഏതാണ്ടെല്ലാവരും - ഒന്നോ രണ്ടോ പേരൊഴികെ - ആവശ്യപ്പെട്ടപ്പോള്‍ എന്റെ കാര്യത്തില്‍ ‘പിന്തുണ’ കുറവായിരുന്നു. ‘ശിക്ഷാ വിരുദ്ധര്‍’ക്ക് ‘കേവല ഭൂരിപക്ഷം’ ഉണ്ടെങ്കിലും എനിക്ക് ‘നല്ല രണ്ടെണ്ണം കൊള്ളണ’മെന്ന അഭിപ്രായമുള്ളവര്‍ ‘അവഗണിക്കാനാവാത്ത ന്യൂനപക്ഷ’മായിരുന്നു - പത്തു പതിനഞ്ചു പേര്‍. (അവരില്‍ ചിലരെങ്കിലും അങ്ങനെയൊരു നിലപാടാവും സ്വീകരിക്കുകയെന്നും അതിന് കാരണമെന്തെന്നും എനിക്കു തന്നെ അറിയാമായിരുന്നു എന്നത് വേറെ കാര്യം.)
‘ജനപിന്തുണ’യിലുള്ള ഈ വ്യത്യാസം ശ്രദ്ധിക്കാതിരിക്കാന്‍ സാറിന് കഴിയില്ലായിരുന്നു. ‘ഇതെന്താ വിജിത്ത് ഇങ്ങനെ..?’ ‘എന്താ സര്‍..?’ ‘രാഹുലിന് ക്ലാസ്സിന്റെ മുഴുവന്‍ സപ്പോര്‍ട്ട് ഉള്ളപ്പോള്‍ നിന്റെ കാര്യത്തില്‍ അതില്ലല്ലോ...? നിനക്ക് തല്ലു കൊള്ളണമെന്ന അഭിപ്രായമുള്ള കുറേപ്പേരുണ്ടല്ലോ...? അതെന്താ... അവര്‍ക്ക് നിന്നോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ...?’ ‘അത് അവരോടു തന്നെ ചോദിക്കണം സര്‍... എനിക്കറിയില്ല... പക്ഷേ എനിക്കറിയാവുന്ന ഒന്നുണ്ട്...’ ‘ങും.. അതെന്താ..?’ ‘സാര്‍ എനിക്കൊരവസരം തന്നിരുന്നെങ്കില്‍ എന്റെ വോട്ടും ഈ ‘ന്യൂനപക്ഷ‘ത്തോടൊപ്പമായിരിക്കുമായിരുന്നു...’ ‘ങാഹാ... എന്നുവെച്ചാല്‍ നിനക്ക് തല്ലു വേണമെന്ന്..’ ‘അല്ല സര്‍... തെറ്റു ചെയ്തവരെ ശിക്ഷിക്കുന്നതില്‍ മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കരുതെന്ന്... ഞങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് സാറിന് തോന്നിയതു കൊണ്ടാണല്ലോ സര്‍, അവിടെ ബെഞ്ചിലിരുന്ന ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്..?’
(ഈ ‘വിവരണം’ ഞാന്‍ ഇവിടെ അവസാനിപ്പിക്കുകയാണ്. രംഗത്തിന്റെ തുടര്‍ന്നുള്ള ഭാഗം നിങ്ങളുടെ ഭാവനയ്ക്ക് വിട്ടുതരുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ അപ്രകാരം ഭാവനയില്‍ കാണുന്ന രംഗങ്ങള്‍ എന്നെ അറിയിക്കുക...)
*****
ഏതാണ്ട് പതിനഞ്ചു കൊല്ലം മുന്‍പ് ആ ജനുവരി 15ന് സാറിന്റെ കൈയില്‍ നിന്ന് കിട്ടിയ (അതോ വാങ്ങിയതോ?) അടിയുടെ പാട് മങ്ങിയെങ്കിലും ഇന്നും മായാതെ കിടപ്പുണ്ട് എന്റെ വലതു കൈവെള്ളയില്‍. ആ നിമിഷങ്ങളുടെ മധുരിക്കുന്ന ഓര്‍മകള്‍ മനസ്സിലും. സാറിനോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതി - ഫലനമെന്നോണം ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദിവസങ്ങളാണ് നവംബര്‍ ഒന്നും ജനുവരി പതിനഞ്ചും. ഈ രണ്ടു ദിവസങ്ങളിലും ഞാന്‍ എവിടെയായിരു - ന്നാലും സാറിനെ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാറുണ്ട്. നാട്ടിലെത്തുമ്പോഴൊക്കെ സാറിനെ സ്കൂളിലോ വീട്ടിലോ ചെന്ന് കാണാറുമുണ്ട്.
(ഒരു കൊച്ചു ‘സ്വകാര്യം‘ കൂടി. കൊച്ചു കൊച്ചു കഥകളും നോവലൈറ്റുകളുമൊക്കെ എഴുതുക എന്ന ‘അസുഖം’ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴേ തുടങ്ങിയതാണ് എനിക്ക്. ആദ്യമായി ഒരു കഥ എഴുതാന്‍ എനിക്ക് പ്രേരണയായത് സാറിന്റെ ക്ലാസ്സുകളില്‍ നിന്നുള്ള അനുഭവങ്ങളായിരുന്നു. ജീവിച്ചിരിക്കുന്ന പലരെയും ഞാന്‍ കഥാപാത്രങ്ങളാക്കിയിട്ടുണ്ടെങ്കിലും അവരില്‍ ഒരാളെ മാത്രമേ യഥാര്‍ത്ഥ പേരില്‍ത്തന്നെ അവതരിപ്പിച്ചിട്ടുള്ളൂ - എന്റെ ആദ്യ കഥയിലെ നായികയുടെ അമ്മയായി അവതരിപ്പിച്ച, സാറിന്റെ ജീവിത സഖിയെ. (പക്ഷേ അക്കാര്യം ഇന്നും* അവര്‍ക്ക് അറിയില്ല എന്നത് വേറെ കാര്യം!))
********
*:‘ഇന്നും‘ എന്നു പറഞ്ഞത് ഈ ലേഖനം ആദ്യം എഴുതിയ സമയത്തെ കാര്യമാണ്. പിന്നീട് അവർ അക്കാര്യം അറിഞ്ഞിട്ടുണ്ട് - ഈ ലേഖനത്തിലൂടെത്തന്നെ.
|